Thamarassery: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരിക്കുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കർഷകരോട് നിഷേധാത്മക സമീപനമാണ് സർക്കാരിനുള്ളത്. ജനങ്ങൾക്ക് സുരക്ഷനൽകാൻ കഴിയുന്നില്ലെങ്കിൽ വനംമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വർഷങ്ങളായുണ്ട്. സർക്കാരിന് കൃത്യമായി സൂചന നൽകുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞവർഷങ്ങളിൽ ആയിരത്തിലധികം ആളുകൾ മരിച്ചു. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സർക്കാരിന് കർഷകരോട് നിഷേധാത്മക സമീപനമാണ്. ഇതിൽ അതിയായ ദുഃഖവും വേദനയും പ്രതിഷേധവുമുണ്ടെന്ന് താമരശ്ശേരി പറഞ്ഞു.
പ്രശ്നത്തിൽ സർക്കാർ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാൽ ആ ഭാഗത്ത് കടൽ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും. കർഷകർ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോൾ നഗരത്തിലുള്ളവർക്ക് ആ വിഷമം മനസിലാവില്ല. നാട്ടിൽ പുലിയിറങ്ങിയാൽ വിദ്യാർഥികൾക്ക് എങ്ങനെ സ്കൂളിൽ പോകാൻ സാധിക്കും? കൃഷിയിടത്തിലേക്ക് എങ്ങനെ ധൈര്യമായി ഇറങ്ങാൻ സാധിക്കും? പുറമേനിന്ന് ആളുകൾ എങ്ങനെ ഈ പ്രദേശത്തേക്ക് വരും? എല്ലാം വലിയ ഭീതിയിലാവുകയല്ലേ? ആ മാനസികവ്യഥ എത്ര ശക്തമാണ്? എന്തുകൊണ്ടാണ് ഇത് മറ്റുള്ളവർക്ക് മനസിലാക്കാൻ സാധിക്കാത്തത്? ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങൾക്ക് നടത്തിത്തരണം’, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.