Mananthavady: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം സബ് കളക്ടർ ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു. സബ് കളക്ടർ ഓഫീസിന്റെ വാതിൽ പ്രതിഷേധക്കാർ തള്ളിത്തുറന്നു. കളക്ടറുടെ ഉറപ്പുകൾ തള്ളി പ്രതിഷേധക്കാർ. കുടുംബത്തിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകാം.സ്ഥിര നിയമനത്തിന് ഉടൻ ശുപാർശയും നൽകും.
പത്തുലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ തിങ്കളാഴ്ച തീരുമാനമെടുക്കാം. 50 ലക്ഷം കുടുംബത്തിന് നൽകണമെന്ന് പ്രതിഷേധക്കാർ മറുപടി നൽകി. സർക്കാരുമായി ചർച്ച ചെയ്‌ത ശേഷം മറുപടി നൽകാമെന്നും രേണു രാജ് വ്യക്തമാക്കി. ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റാം. കൊല്ലപ്പെട്ട അജിയുടെ കടബാധ്യതയിൽ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കളക്ടർ അറിയിച്ചു. തിങ്കളാഴ്ച യോഗം ചേർന്ന് ആവശ്യങ്ങൾ വിശദമായി പരിഗണിക്കാമെന്നും കളക്ടർ പറഞ്ഞു.
ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനം വകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. റേഡിയോ കോളർ വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച് കേരളവും കർണ്ണാടകവും തർക്കം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയാണ് ഒരു യുവാവിന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകണമെന്ന് ആവശ്യപ്പെട്ടു.