Balussery: ആഴ്ചകൾക്ക് മുൻപ് റോഡരികിൽ നിന്ന് എടുത്ത് മാറ്റിയ ട്രാൻസ്ഫോർമർ വീണ്ടും അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.ബാലുശ്ശേരി മുക്കിൽ ഗതാഗത തടസം സൃഷ്ടിക്കും വിധം വീണ്ടും ട്രാൻസ്ഫോർമർ വെയ്ക്കാനുള്ള കരിങ്കൽ തറ കെട്ടിയിരിക്കുകയാണ്.
അതാകട്ടെ Balussery മുക്കിലെ കിഴക്ക് ഭാഗത്തെ ബസ് സ്റ്റോപ്പിനടുത്തും.നേരത്തെ ഇവിടെ തന്നെ അല്പം കൂടി പിറകോട്ടായിരുന്നു തറ കെട്ടി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്നത്.
ഏതു നിമിഷവും അപകട സാദ്ധ്യത നിലനില്ക്കുന്ന ഇവിടെ നിന്ന് കരിങ്കൽ തറയിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ എടുത്തു മാറ്റുകയും തറ പൊളിച്ചു മാറ്റുകയും ചെയ്തതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ.
തുടർന്ന് നടപ്പാതയോട് ചേർന്ന് ഇരുമ്പ് കാലിൽ ആർക്കും പ്രയാസമില്ലാത്ത വിധം ട്രാൻസ് ഫോർമർ സുരക്ഷിതമായി സ്ഥാപിക്കുകയും ചെയ്തതാണ്. എന്നിട്ടിപ്പോൾ എന്തിനാണ് വീണ്ടും ഇവ മാറ്റി വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ അപകടം സംഭവിക്കും വിധം റോഡരികിലേക്ക് സ്ഥാപിക്കുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം.
എത്രയും പെട്ടന്ന് ഇവ പൊളിച്ച് മാറ്റി നിലവിൽ സുരക്ഷിതമായി നില്ക്കുന്ന ട്രാൻസ്ഫോർമർ അവിടെ തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ ബാലുശ്ശേരിയിൽ ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് രണ്ടു ദിവസം മുൻപാണ്