Vadakara: തിരുവള്ളൂർ മഹാ ശിവ ക്ഷേത്രത്തിനു സമീപം യുവതിയെയും രണ്ടു മക്കളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്. മക്കളെയും കൊണ്ട് അഖില കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ആത്മഹത്യ കുറിപ്പ് കിണറ്റിൻ കരയിൽ നിന്ന് കണ്ടെടുത്തു.
ഭർത്താവ് നിധീഷ് ശനിയാഴ്ച രാത്രി പാനൂരിൽ പൂജയ്ക്കായി പോയതായിരുന്നു. ഞായറാഴ്ച രാവിലെ അഖിലയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉച്ചയ്ക്ക് 12.30-ഓടെയാണ് നിധീഷ് വീട്ടിലെത്തിയത്. ഭാര്യയെയും മക്കളെയും കാണാത്തതിനെ തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് ഒരു കുട്ടിയെ കണ്ടത്. നിധീഷ് ഒച്ച വെച്ച് പരിസര വാസികളെ കൂട്ടി. തുടർന്ന് നാട്ടുകാർ ഇറങ്ങി ഇളയ കുട്ടി വൈഭവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് വടകരയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് അഖിലയെയും മൂത്ത മകൻ കശ്യപിനെയും പുറത്തെടുത്തത്. കശ്യപിനെ അഖിലയുടെ ശരീരത്തോട് തുണി കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
നിധീഷിന്റെ മാതാ പിതാക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും അസുഖ ബാധിതരായതിനാൽ ഒന്നുമറിഞ്ഞിരുന്നില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിധീഷിനോട് ഇഷ്ടമാണെന്നും അടുത്ത ജന്മത്തിൽ ഒന്നിച്ചു ജീവിക്കാമെന്നും അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തിലുണ്ട്. ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും കത്തിൽ പറയുന്നു.
മൂന്നു പേരുടെയും മൃതദേഹം Vadakara ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ സുധീർകുമാറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റു മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നെന്മാറ അയിലൂർ തേർഡ് സ്ട്രീറ്റിലെ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടെയും മകളാണ് അഖില. സഹോദരൻ: സുന്ദരം.